അഹമ്മദാബാദ്: 2025 എഡിഷൻ ഐപിഎൽ ഫൈനലിന് ഇന്ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷിയാകുമ്പോൾ ഏത് ടീം ജയിച്ചാലും പിറക്കുക ഒരു പുതിയ ഐപിഎൽ ചാമ്പ്യൻ ആയിരിക്കും. ഇതുവരെ ട്രോഫി തൊടാൻ ഭാഗ്യം കിട്ടിയിട്ടില്ലാത്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്‌സും കലാശക്കളിയിൽ നേർക്കു നേർ വരുമ്പോൾ പ്രവചനങ്ങൾ അപ്രസക്തമാണ്.
ഹേറ്റർമാർ ഏറ്റവും കുറവുള്ള ടീമുകളാണ് ഫൈനൽ കളിക്കുന്നത് എന്നതിനാൽ ആരെ പിന്തുണക്കും എന്ന ആശയക്കുഴപ്പത്തിലാണ് തങ്ങളുടെ ടീമുകൾ നേരത്തെ തോറ്റു പുറത്തായ ആരാധകരെല്ലാം. ഇന്ത്യൻ സമയം വൈകിട്ട് 7.30 നാണ് കളി ആരംഭിക്കുക.
കോലിയും അയ്യരും തമ്മിൽ
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ പദവിയുള്ള വിരാട് കോലി സായാഹ്നത്തോടടുക്കുന്ന തന്റെ കരിയറിൽ ഒരു ഐപിഎൽ ട്രോഫി അർഹിക്കുന്നുണ്ട്. അതിനാൽ, ഇത്തവണ കപ്പടിച്ച് ആർസിബി ‘ഈ സാല’ ട്രോളുകളിൽ നിന്ന് രക്ഷ നേടട്ടെ എന്ന് ആഗ്രഹിക്കുന്നവർ ഏറെയുണ്ട്. കിരീടം നേടാൻ പ്രാപ്തമായ പ്രകടനം തന്നെയാണ് കിംഗ് കോലി ഈ സീസണിൽ കാഴ്ചവെക്കുന്നതും.
അതേസമയം, പഞ്ചാബിനെ നയിക്കുന്ന ശ്രേയസ് അയ്യരും ഇന്ത്യൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരം തന്നെ. കൊൽക്കത്തയ്‌ക്കൊപ്പം കപ്പടിച്ച അയ്യർ ക്യാപ്ടൻസിയിലും ബാറ്റിംഗിലും പുലർത്തുന്ന മികവിനൊപ്പം കളിക്കളത്തിലെ പെരുമാറ്റം കൊണ്ടും ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ, ആര് കപ്പടിക്കും എന്നതിനൊപ്പം തന്നെ, ആര് തോൽക്കും എന്ന ധർമസങ്കടം കൂടിയുണ്ട് വലിയൊരു പറ്റം ആരാധകർക്കും.
പോരാട്ടം പൊടിപാറും
പഞ്ചാബ് കിങ്‌സ്
ലീഗ് ഘട്ടത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച പഞ്ചാബ് കിങ്‌സ് ഒന്നാം സ്ഥാനക്കാരായാണ് പ്ലേഓഫിൽ കയറിയത്. ശ്രേയസ് അയ്യർ, പ്രഭ്‌സിമ്രൻ സിങ്, പ്രിയാൻഷ് ആര്യ, നെഹാൽ വധേര, ജോഷ് ഇംഗ്ലിസ് എന്നിവരുടെ ബാറ്റിങ് മികവ് പല ഘട്ടങ്ങളിൽ ടീമിന് കരുത്തായി. പരിചയസമ്പത്തും യുവരക്തവും, ആക്രമണോത്സുകതയും സെൻസിബിലിറ്റിയും സമാസമം ചേർന്ന പഞ്ചാബ് ബാറ്റിങ് ഒന്നോ രണ്ടോ ആളെ മാത്രം ആശ്രയിക്കുന്നില്ല എന്നതാണ് പ്രധാന സവിശേഷത. സിക്‌സറുകളേക്കാൾ ബൗണ്ടറികളെയാണ് റൺസ് കണ്ടെത്തുന്നതിനായി പഞ്ചാബ് ആശ്രയിക്കുന്നത്. ലോവർ ഓർഡറിൽ ശശാങ്ക് സിങിന്റെ സാന്നിധ്യം ടീമിന് വലിയൊരു പ്ലസ് പോയിന്റാണ്.
18 വിക്കറ്റെടുത്ത അർഷ്ദീപ് സിങ് ആണ് പഞ്ചാബിന്റെ ബൗളിങ് കുന്തമുന. ഇന്നിങ്‌സിന്റെ ഏത് ഘട്ടത്തിലും പന്ത് സ്വിങ് ചെയ്യിക്കാൻ കഴിവുള്ള അർഷ്ദീപ് പന്തിന്റെ വേഗം കുറച്ചും കൂട്ടിയും ബാറ്ററെ ആശയക്കുഴപ്പത്തിലാക്കിയാണ് വിക്കറ്റെടുക്കുന്നത്. സീസൺ തുടക്കത്തിലെ മോശം പ്രകടനത്തിനു ശേഷം ഫോം വീണ്ടെടുത്ത യുജവേന്ദ്ര ചഹാലിന്റെയും ഹർപ്രീത് ബ്രാറിന്റെയും സ്പിന്നും നതാൻ എല്ലിസിന്റെ ഡെത്ത് ഓവർ മികവും ടീമിന് മുതൽക്കൂട്ടാണ്.
ക്വാളിഫൈയറിൽ ബാംഗ്ലൂരിനോട് തോറ്റെങ്കിലും നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പൊരുതിത്തോൽപ്പിച്ചാണ് പഞ്ചാബ് തങ്ങളുടെ രണ്ടാമത്തെ ഫൈനൽ അങ്കത്തിന് സീറ്റുറപ്പിച്ചത്.
ആർസിബി
പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായി ക്വാളിഫൈയറിന് യോഗ്യത നേടിയ ആർസിബി, പഞ്ചാബിനെ നിഷ്പ്രഭമാക്കിയാണ് ഫൈനലിന് ടിക്കറ്റെടുത്തത്. വിരാട് കോലിയുടെയും നായകൻ രജത് പഠിദാറിന്റെയും സ്ഥിരതയുള്ള ബാറ്റിങ് പ്രകടനമാണ് ടീമിന്റെ മുന്നേറ്റത്തിൽ നിർണായകമായത്. എട്ട് അർധസെഞ്ച്വറികൾ നേടി സീസണിൽ റെക്കോർഡിട്ട കോലി, ആ മത്സരങ്ങളിലെല്ലാം ടീമിനെ ജയത്തിലേക്കു നയിച്ചു എന്നത് പ്രധാനമാണ്. ചേസ് ചെയ്യുമ്പോഴുള്ള കോലിയുടെ ഫോം മറ്റൊരു താരത്തിനുമില്ല. കുറഞ്ഞ സമയം കൊണ്ട് പരമാവധി റൺ വാരാൻ ചുമതലയുള്ള ടിം ഡേവിഡും ഫിൽ സാൾട്ടും പവർപ്ലേയിൽ ടീമിന് ഗുണം ചെയ്യുന്നു.
ജോഷ് ഹേസൽവുഡിന്റെ തിരിച്ചുവരവ് ബൗളിംഗിന് കൂടുതൽ മൂർച്ച നൽകിയപ്പോൾ കൃണാൾ പാണ്ഡ്യയുടെ എവേ മത്സരങ്ങളിലുള്ള ഫോം ടീമിന് വളരെ ഉപകാരപ്രദമായി. ഇടങ്കയ്യൻ ബാറ്റർമാർക്കെതിരെ ആധിപത്യം പുലർത്താറുള്ള പാണ്ഡ്യയ്ക്ക് വേരിയൻസ് ആണ് പ്രധാന ആയുധം. യഷ് ദയാലിന്റെ ഡെത്ത് ഓവർ കൃത്യതയും ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നു.
ആർസിബിയുടെ ആരാധകവൃന്ദം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഫാൻബേസുകളിലൊന്നാണ്. എവേ മത്സരങ്ങളിൽ മികച്ച റെക്കോർഡുള്ള കോലിക്കും സംഘത്തിനും, നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ആരാധക പിന്തുണ ബോണസ് പോയിന്റാകും.
റണ്ണൊഴുകും ഫൈനൽ?
നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിംഗിന് അനുകൂലമാണെങ്കിലും ഈ സീസണിൽ പേസർമാർക്കും സ്പിന്നർമാർക്കും ഒരുപോലെ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ലക്ഷ്യം 200 റൺസിനു മുകളിൽ സ്‌കോർ ചെയ്യുക എന്നതായിരിക്കും. ആർസിബിയുടെ ബാറ്റിംഗ് ശക്തിയും പിബികെഎസിന്റെ ബൗളിംഗ് വൈവിധ്യവും തമ്മിലുള്ള മത്സരം ഫൈനലിനെ ആവേശകരമാക്കും.
ആർസിബി ആരാധകർ ‘ഈ സലാ കപ്പ് നമ്‌ദേ’ എന്ന മുദ്രാവാക്യവുമായി ഫൈനലിനെ വരവേൽക്കുമ്പോൾ, പിബികെഎസ് ആരാധകർ ‘പഞ്ചാബ് ദേ, ശേര് ദേ’ എന്ന ആവേശത്തോടെ ടീമിനെ പിന്തുണയ്ക്കുന്നു.
വിരാട് കോഹ്ലിയുടെ ഫോമും ശ്രേയസ് അയ്യറുടെ ക്യാപ്റ്റൻസിയും മത്സരത്തിന്റെ ഗതി നിർണയിക്കുമെന്നു പറയാമെങ്കിലും ഫൈനലിന്റെ സമ്മർദം കൈകാര്യം ചെയ്യുന്നതിൽ മികച്ചു നിൽക്കുന്ന ടീമാവും കപ്പടിക്കുക. മുമ്പ് ഫൈനൽ തോറ്റ് പരിചയം മാത്രമുള്ള ടീമുകൾ ഇത്തവണ കപ്പിനു വേണ്ടി അങ്ങേയറ്റം പോരാടുമെന്നുറപ്പ്.