മലപ്പുറം- അല്‍പ്പനേരം മഴ മാറി നിന്നു. പിന്നെ പെയ്തു. പക്ഷെ തോരാത്ത ആവേശവുമായി വിവിധ വര്‍ണ്ണങ്ങളിലുള്ള പതാകകളും ബാന്റുമേളങ്ങളുമായി മുദ്രാവാക്യങ്ങള്‍ ആകാശത്തേക്കുയര്‍ന്നു. താളമേളങ്ങള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥികളായ ആര്യാടന്‍ ഷൗക്കത്തും എം.സ്വരാജും മോഹന്‍ജോര്‍ജ്ജുമെത്തി വോട്ടുചോദിച്ചു. വിവിധ നേതാക്കള്‍ സദസ്സിനെ അഭിസംബോധന ചെയ്തു. വര്‍ണ്ണങ്ങളുടേയും ശബ്ദഘോഷങ്ങളുടേയും പൊലിമയില്‍ നിറഞ്ഞ നിലമ്പൂരിലടങ്ങാടിയിലെ വൈകുന്നേരക്കാഴ്ചകള്‍ക്ക് വൈകീട്ട് ആറോടെ ഉജ്ജ്വല പരിമസാപ്തി. 22 ദിനങ്ങളില്‍ നടത്തിയ ഉപതെരെഞ്ഞെടുപ്പ് പരസ്യപ്രചാരണങ്ങളാണ് ഇതോടെ അവസാനമായത്. നാളെ മൗനപ്രചാരണം കഴിഞ്ഞ് മറ്റെന്നാള്‍ 2,32,381 വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് നടന്നടുക്കും. 1,13,486 പുരുഷ വോട്ടര്‍മാരും 1,18,889 സ്ത്രീ വോട്ടര്‍മാരും. 7787 പേരുടെ വോട്ടുകള്‍ പുതുതായി ചേര്‍ത്തതാണ്. ഇവരിലെ മുഖ്യ വോട്ടര്‍മാരും നേരത്തെയുള്ള യുവ വോട്ടര്‍മാരും ചേര്‍ന്നാല്‍ വലിയൊരു വിഭാഗം യുവജനങ്ങളാണ് വോട്ട് ചെയ്യാനെത്തുക എന്നത് ഏറെ ശ്രദ്ധേയമാണ്. അതേസമയം തനിക്ക് കലാശക്കൊട്ടില്ലെന്നും ജനങ്ങള്‍ക്കിടയില്‍ വോട്ടുതേടുകയാണെന്നും മുന്‍ എംഎല്‍എയും സ്വതന്ത്ര സ്ഥാനാര്‍ത്ഥുയുമായ പിവി അന്‍വര്‍ വ്യക്തമാക്കി. ജനങ്ങളുടെ പ്രയാസവും ട്രാഫിക് ബ്ലോക്കും പരിഗണിച്ചാണ് ഈ തീരുമാനമെന്നും പ്രവര്‍ത്തകര്‍ വോട്ട് തേടി ജനങ്ങളെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിപ്പട തന്നെ രംഗത്തെത്തിയ ഊര്‍ജ്ജം ഇടതുപക്ഷ ജനാധിപത്യമുന്നണിയെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കുമ്പോള്‍ പ്രിയങ്കാഗാന്ധി ഉള്‍പ്പെടെ ദേശീയ നേതാക്കളും ഭിന്നിപ്പില്ലാത്ത ലീഗ്-കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങളും യുഡിഎഫ് ക്യാമ്പിലും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ക്രിക്കറ്റ് താരം യൂസുഫ് പഠാന്‍ എം.പി ടര്‍ഫില്‍ ക്രിക്കറ്റ് വരെ കളിച്ച് തെരെഞ്ഞെടുപ്പ് ഗോദയില്‍ സജീവമായ അനുഭവവും നിലമ്പൂരിനുണ്ട്. പിവി അന്‍വറിനെ വിജയിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം.
വികസനത്തിന് ഇടര്‍ച്ചയില്ലാത്ത തുടര്‍ച്ചയാണ് തെരെഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജ് പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷം മുമ്പത്തെ നിലമ്പൂരിനെ ഇന്നത്തേതുമായി താരതമ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അതിനിടെ നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിനെത്തുന്നതിന് മുമ്പായി മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി. കഴിഞ്ഞ ഒന്‍പത് മാസത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യാനാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തങ്ങള്‍ ഉപയോഗിക്കുന്നത്- പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിയ ജനങ്ങളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രിയും എല്‍ഡിഎഫ് നേതാക്കളും ഒഴിഞ്ഞ് മാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നിലമ്പൂരിലാണ് തെരഞ്ഞെടുപ്പെങ്കിലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തന്നെയാണ് അധികാരത്തില്‍ വരിക എന്നുള്ളതിന്റെ സൂചനയായിരിക്കും ഉപതെരഞ്ഞെടുപ്പ് ഫലം എന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
യുഡിഎഫ് പറഞ്ഞ രാഷ്ട്രീയത്തിനൊപ്പമാണ് നിലമ്പൂരിലെ ജനങ്ങള്‍ നില്‍ക്കുന്നത് എന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണമായി തകര്‍ന്നു. റബറിന് 250 രൂപയാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ഈ സര്‍ക്കാര്‍ മറന്നിരിക്കുകയാണ്. വന്യമൃഗ ശല്യത്തിലും സര്‍ക്കാരിന്റെ അവഗണനയും നിസംഗതയും പ്രകടമാണ്- അദ്ദേഹം ആരോപിച്ചു.
ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് പതിനയ്യായിരം മുകളില്‍ ഭൂരിപക്ഷമാണു യുഡിഎഫ് വൃത്തങ്ങളിലുള്ള പ്രതീക്ഷ. പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ നേതാക്കള്‍ അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എം സ്വരാജിലൂടെ മണ്ഡലം നിലനിര്‍ത്താനാവുമെന്നാണ് എല്‍ഡിഎഫ് വലിയ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് വിജയം ലക്ഷ്യമില്ലെങ്കിലും മണ്ഡലചരിത്രത്തിലെ മുന്നണിയുടെ ഉയര്‍ന്ന വോട്ടുവിഹിതം വലിയൊരു അജണ്ടയാണ്. ക്രിസ്ത്യന്‍ വോട്ടുകളിലുള്‍പ്പെടെ വിള്ളല്‍ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുമെന്ന അവകാശവാദത്തില്‍ പിവി അന്‍വര്‍ സജീവവുമാണ്.ഏതായാലും അവസാന ഘട്ടത്തില്‍ വരുന്ന അടിയൊഴുക്കുകള്‍ കണ്ടെത്തി തടയുന്നതിലാണ് മൗനപ്രചാരണ സന്ദര്‍ഭങ്ങളില്‍ മുന്നണികളും സ്ഥാനാര്‍ഥികളും കൂടുതല്‍ ശ്രദ്ധചെലുത്തുന്നതെന്നാണ് മനസ്സിലാവുന്നത്. നിലമ്പൂരിലെ പ്രചാരണ കാലയളവിലുടനീളം മഴ ഏറിയും കുറഞ്ഞും ഉണ്ടായിരുന്നു. എന്നാല്‍ വോട്ടെടുപ്പ് ദിനമായ 19ന് മഴ മാറുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ഉണ്ട് എന്നത് രണ്ടു മുന്നണികള്‍ക്കും ആശ്വാസത്തിന് വകയുണ്ട്. പക്ഷെ മാറിയും മറഞ്ഞുംവരാം എന്ന ശങ്കയും ഒപ്പമുണ്ട്. കാലാവസ്ഥപോലെ തെരെഞ്ഞെടുപ്പ് ഫലവും. സന്ദേഹത്തിന്റെ കാര്‍മേഘങ്ങള്‍ മാറി, 23ന് അറിയാം, നിലമ്പൂരിന്റെ പുതിയ എംഎല്‍എ ആരെന്ന്.