വിചിത്രവും കൗതുകകരവുമായ രാഷ്ട്രീയ സമവാക്യങ്ങളുടെ നീണ്ട 60 വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രമുണ്ട് നിലമ്പൂരിന്. ത്രില്ലറുകളും ക്രൈമും കോമഡിയും നിറഞ്ഞ ത്രില്ലർ സിനിമ പോലെയാണ് നിലമ്പൂരിന്റെ ചരിത്രം. കേരളത്തിലെ അറിയപ്പെടുന്ന ഇടതുനേതാവ് കുഞ്ഞാലിയെ ജയിപ്പിച്ച മണ്ഡലമെന്നതാണ് നിലമ്പൂരിന്റെ പേര് കേൾക്കുമ്പോൾ ആദ്യം ഓടിയെത്തുന്ന ഓർമ്മ. അതേ കുഞ്ഞാലി വെടിയേറ്റു മരിച്ച സങ്കടവും പിന്നാലെയെത്തും. മണ്ഡലം രൂപീകൃതമായത് മുതല്‍ മാറി മാറി ജയിച്ചു കയറിയ എം.എല്‍. എ മാരില്‍ ഇരു മുന്നണികളില്‍ നിന്നുമുള്ളവര്‍ ഉണ്ടായി എങ്കിലും ഇരു പക്ഷത്തും വ്യക്തമായ മേല്‍ക്കോയ്മ ആര്യാടന്‍ കുടുംബത്തിന്. 1965 ലാണ് ആദ്യമായി നിലമ്പൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് മുതലുള്ള നിലമ്പൂര്‍ രാഷ്ട്രീയ ചരിത്രം വ്യത്യസ്തമാണ്. ആകെ നടന്നത് 16 ഇലക്ഷന്‍, അതില്‍ രണ്ടെണ്ണം ഉപതെരഞ്ഞെടുപ്പുകള്‍. അതിലാകട്ടെ ആര്യാടന്‍ മുഹമ്മദിന്റെ സ്ഥാനം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
കേരള രാഷ്ട്രീയത്തില്‍ ആദ്യമായി ഒരു എം.എല്‍.എ കൊല്ലപ്പെട്ടതും ഏറ്റവും കുറഞ്ഞ കാലം എം.എൽ.എ പദവി വഹിച്ച എം.എല്‍.എ ഉണ്ടായതും ഇവിടെ തന്നെ. ഏറെ കോളിളക്കവും വാര്‍ത്താതരംഗവും സൃഷ്ടിച്ച പി.വി അന്‍വറിന്റെ നിയമസഭാംഗത്വ രാജിയെത്തുടര്‍ന്ന് മൂന്നാമതൊരു ഉപതെരഞ്ഞെടുപ്പിനെ കൂടി നിലമ്പൂര്‍ അഭിമുഖീകരിക്കാനിരിക്കുകയാണ്. പ്രവര്‍ത്തന കാലയളവ് കുറഞ്ഞ മറ്റൊരു എം.എല്‍.എക്ക് ആയിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലവും ജന്മം നൽകുക.
1965-ല്‍ നിലമ്പൂര്‍ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് സി.പി.എമ്മിലെ കെ. കുഞ്ഞാലിയായിരുന്നു. എതിരാളിയാകട്ടെ കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദും. അന്ന് നിയമസഭ രൂപീകരിക്കാത്തതിനാല്‍ എം.എല്‍.എ പദവി ലഭിച്ചില്ല. (1965 മാര്‍ച്ച് 17 ന് നിയമസഭ രൂപീകരിച്ചെങ്കിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ 133 അംഗങ്ങളുണ്ടായിരുന്ന സഭ സത്യപ്രതിജ്ഞ നടത്താതെ മാര്‍ച്ച് 24-ന് ഗവര്‍ണ്ണര്‍ വി.വി ഗിരിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉപരാഷ്ട്രപതി ഡോ.സക്കീര്‍ഹുസൈന്‍ പിരിച്ചുവിടുകയായിരുന്നു)
1967 ലും ആര്യാടനെ തോല്‍പ്പിച്ച് വിജയം വരിക്കുന്ന കുഞ്ഞാലി, 1969 ജൂലൈ 26 ന് വെടിയേല്‍ക്കുകയും 28 ന് മരണമടയുകയും ചെയ്തതോടെയാണ് നിലമ്പൂര്‍ മണ്ഡലത്തില്‍ ആദ്യത്തെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. കുഞ്ഞാലിയെ കൊലപ്പെടുത്തിയതില്‍ പ്രധാന പ്രതിയായിചേര്‍ക്കപ്പെട്ടത് ആര്യാടന്‍ മുഹമ്മദിനേയും. തുടർന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. പക്ഷേ കുഞ്ഞാലി മരണപ്പെട്ട് നടത്തിയ തെരഞ്ഞെടുപ്പില്‍ സഹതാപ തരംഗം പ്രതീക്ഷിച്ച ഇടതു പക്ഷം പരാജയപ്പെട്ടു. ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം പി ഗംഗാധരന്‍ വിജയിച്ചു. സി പി എമ്മിലെ സി.പി അബൂബക്കറിനെയാണ് ഗംഗാധരന്‍ കന്നിയങ്കത്തില്‍ വീഴ്ത്തിയത്.
പിന്നീട് പത്ത് വര്‍ഷത്തിന് ശേഷം 1980 ലാണ് അടുത്ത ഉപതെരെഞ്ഞടുപ്പ് നടക്കുന്നത്. ആ കഥയിലും ‘നായകന്‍’ ആര്യാടന്‍ തന്നെ. സങ്കീര്‍ണതകള്‍ നിറഞ്ഞ ആ സംഭവം ഇങ്ങനെ: 1965 മുതല്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ചത് ആര്യാടനായിരുന്നു, ആര്യാടനെ മാറ്റി ഗംഗാധരന്‍ വരുന്നതോടെയാണ് ആ വര്‍ഷം കോണ്‍ഗ്രസ് നിലമ്പൂരില്‍ ജയിക്കുന്നത്. 1977 ലാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ആര്യാടന്‍ മുഹമ്മദ് നിലമ്പൂരില്‍ നിന്ന് ജയിക്കുന്നത്. ശേഷം കോണ്‍ഗ്രസ് പിളരുകയും ആര്യാടന്‍ കോണ്‍ഗ്രസ് (യു) വില്‍ ചേരുകയും ചെയ്തു. രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പ് നടന്നത് പ്രസ്തുത കാലയളവിലും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ടി.കെ ഹംസയെ തോല്‍പ്പിച്ച് ആര്യാടനൊപ്പം കോണ്‍ഗ്രസ് വിട്ട സി.ഹരിദാസ് അവിടെ വിജയം വരിച്ചു.
ആര്യാടന്‍ 1980ല്‍ പൊന്നാനി ലോക സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനാലാണ് അന്ന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത്. ലോകസഭയില്‍ തോറ്റ ആര്യാടനെ പിന്നീട് മന്ത്രിസഭയിലെടുത്തു. ആദ്യമായി അധികാരത്തിലെത്തിയ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസ് യു വിന് ( കേരളത്തിലെ എ ഗ്രൂപ്പായി രൂപാന്തരപ്പെട്ടവിഭാഗം) മന്ത്രിസ്ഥാനം നല്‍കി. ആര്യാടന് മത്സരിച്ച് എം.എല്‍.എ ആകാന്‍ സി. ഹരിദാസ് പത്ത് ദിവസത്തിനകം രാജിവച്ചു. അതിന് പിന്നാലെ അദ്ദേഹം രാജ്യാസഭാംഗമായി.
ആ രാജിയിലൂടെ ഏറ്റവും കുറച്ചുകാലം എം.എല്‍.എ ആയിരുന്ന വ്യക്തി എന്ന ഖ്യാതിയുമായി ഹരിദാസ് കേരള ചരിത്രത്തില്‍ ഇടം നേടി. സി. ഹരിദാസിന് പിന്നീട് രാജ്യസഭയിൽ ഇടം ലഭിച്ചു. കുഞ്ഞാലിയോട് രണ്ട് തവണ തോറ്റ ആര്യാടന് സി.പി.എമ്മിനോട് കടുത്ത എതിര്‍പ്പായിരുന്നു. കുഞ്ഞാലി വധക്കേസില്‍ ആരോപണ വിധേയനായ ആര്യാടനോട് സി.പി.എമ്മിനും അങ്ങേയറ്റത്തെ വെറുപ്പും പകയും. പക്ഷെ എല്ലാ എതിര്‍പ്പുകളും മുന്നണിസമവാക്യങ്ങളില്‍ മാറിമറിഞ്ഞു. സി.പി.എം നേതൃത്വം നല്‍കുന്ന മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചു മന്ത്രി ആയി ഔദ്യോഗിക വാഹനത്തിലെത്തിയ ആര്യാടനെ നിലമ്പൂരിലെ റോഡുകളില്‍ സി.പി.എം അണികളുള്‍പ്പെടെ ആവേശത്തോടെ ആശീര്‍വദിച്ചു. അങ്ങിനെ ‘വൈരുദ്ധാത്മക രാഷ്ട്രീയത്തിന്റെ’ മികച്ച ഉദാഹരണത്തിലും ആര്യാടന്‍ ഉണ്ടായി. ആര്യാടന്‍ കുടുംബത്തിലെ പിന്മുറക്കാരന്‍ ഷൗക്കത്ത് വീണ്ടും നിലമ്പൂരില്‍ അങ്കത്തിനിറങ്ങുന്നു. അപ്പുറത്ത് കഴിഞ്ഞ ഒൻപത് വർഷം ഇടതുമുന്നണിയുടെ സുൽത്താനായി അരങ്ങുവാണ സാക്ഷാൽ പി.വി അൻവർ ഇടഞ്ഞുനിൽക്കുന്നു. രാഷ്ട്രീയം അവസരങ്ങളുടെ കൂടി കലയാണ് എന്ന പ്രഖ്യാപനവുമായി കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ചൂടിലേക്ക് നിലമ്പൂർ പതിയെ നടന്നടുക്കുന്നു.