ഗാസ – ഗാസയിലെ റിലീഫ് വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ നെറ്റ്‌സാരിം ചെക്ക്പോസ്റ്റിനടുത്തുള്ള റിലീഫ് വിതരണ കേന്ദ്രത്തിന് സമീപം ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 13 ഫലസ്തീനികള്‍ രക്തസാക്ഷികളായതായും 200 ലേറെ പേര്‍ക്ക് പരിക്കേറ്റതായും ഗാസയിലെ മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി പറഞ്ഞു. ഇതേ റിലീഫ് വിതരണ കേന്ദ്രത്തിനു സമീപം ബുധനാഴ്ച (ഇന്നലെ) ഇസ്രായില്‍ നടത്തിയ വെടിവെപ്പില്‍ 28 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി റഫയിലെയും മധ്യ ഗാസയിലെയും റിലീഫ് വിതരണ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പുകളില്‍ ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വംശീയ ഉന്മൂലന തന്ത്രത്തിന്റെ ഭാഗമായി ഗാസ നിവാസികളെ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലീഫ് വിതരണ കേന്ദ്രങ്ങളിലെത്തുന്ന ഫലസ്തീനികള്‍ക്കു നേരെ ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് യു.എന്‍ പറയുന്നു.
അതേസമയം, ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കാന്‍ ഇസ്രായില്‍ വിസമ്മതിക്കുന്നതും റിലീഫ് വിതരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതും സാധാരണക്കാരുടെ പട്ടിണിക്ക് കാരണമാകുന്നതായും ഇത് യുദ്ധക്കുറ്റമാണെന്നും സ്വീഡിഷ് വിദേശ മന്ത്രി മരിയ മാല്‍മര്‍ സ്റ്റെനര്‍ഗാര്‍ഡ് പറഞ്ഞു.
യുദ്ധോപകരണമായി സാധാരണക്കാരുടെ പട്ടിണി ഉപയോഗിക്കുന്നത് യുദ്ധക്കുറ്റമാണ്. ജീവന്‍രക്ഷാ സഹായം രാഷ്ട്രീയവല്‍ക്കരിക്കുകയോ ആയുധമാക്കുകയോ ചെയ്യരുത്. അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരമുള്ള ബാധ്യതകള്‍ ഇസ്രായില്‍ നിറവേറ്റുന്നില്ലെന്നതിന് ശക്തമായ സൂചനകള്‍ നിലവിലുണ്ട്. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ സാധാരണ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഗാസയില്‍ നിരവധി സ്ത്രീകളും കുട്ടികളും പൂര്‍ണമായും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നു – മരിയ മാല്‍മര്‍ സ്റ്റെനര്‍ഗാര്‍ഡ് പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സിയെ ഇസ്രായില്‍ നിരോധിക്കുകയും യു.എന്‍ ഏജന്‍സി ഹമാസ് പോരാളികള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്ന് ആരോപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് 2024 ഡിസംബറില്‍ സ്വീഡന്‍ യു.എന്‍ ഏജന്‍സിക്കുള്ള ധനസഹായം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. സ്വീഡന്‍ ഇപ്പോള്‍ മറ്റ് യു.എന്‍ സംഘടനകള്‍ വഴി സഹായം നല്‍കുന്നുണ്ടെന്ന് സ്വീഡിഷ് അന്താരാഷ്ട്ര വികസന മന്ത്രി ബെഞ്ചമിന്‍ ദൗസ പറഞ്ഞു. ഗാസ നിവാസികള്‍ക്ക് ഏറ്റവുമധികം സഹായം നല്‍കുന്ന ലോകത്തെ അഞ്ചാമത്തെയും യൂറോപ്യന്‍ യൂനിയനിലെ രണ്ടാമത്തെയും രാജ്യമാണ് സ്വീഡന്‍ എന്നും ബെഞ്ചമിന്‍ ദൗസ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2023 ഒക്‌ടോബറില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഗാസക്ക് സ്വീഡന്‍ 100 കോടി ക്രോണയില്‍ (10.5 കോടി ഡോളര്‍) കൂടുതല്‍ സഹായം നല്‍കിയിട്ടുണ്ട്. 2025 ല്‍ ഗാസക്ക് അനുവദിച്ച മൊത്തം ധനസഹായം 80 കോടി ക്രോണയാണെന്നും ബെഞ്ചമിന്‍ ദൗസ പറഞ്ഞു.
ഗാസയിലെ റിലീഫ് വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപം സാധാരണക്കാര്‍ക്കെതിരായ മാരകമായ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് ഈ മാസാദ്യം പറഞ്ഞു. ഇസ്രായില്‍ വംശഹത്യ നടത്തുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു.