മഞ്ചേരി– മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾ കുറ്റക്കാരെന്ന് കോടതി. ശിക്ഷ മറ്റന്നാൾ വിധിക്കും. ഷൈബിൻ അഷ്റഫ്, ഷിഹാബുദീൻ, ആറാം പ്രതി നിഷാദ് എന്നിവരാണ് കുറ്റക്കാർ. ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്ന അടക്കമുള്ളവരെ വെറുതെവിട്ടു.
മനപൂർവ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും മഞ്ചേരി അഡീഷണൽ ജില്ലാ കോടതി പറഞ്ഞു. മൃതദേഹമോ മൃതദേഹ അവശിഷ്ടമോ കണ്ടെത്താത്ത കേസിൽ ശിക്ഷ വിധിക്കുന്ന കേരളത്തിലെ അപൂർവ്വം കേസാണ് ഇതെന്ന് പോലീസ് പറഞ്ഞു. കേസിന്റെ ശിക്ഷാവിധി ഈ മാസം 22 ന് വിധിക്കും.
ഒരു വർഷത്തെ വിചാരണക്ക് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. ഒറ്റമൂലി രഹസ്യം അറിയാൻ വേണ്ടി മൈസൂർ സ്വദേശി ഷാബാ ഷെരീഫിനെ ഒന്നാംപ്രതി മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫ് തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറിൽ ഒഴുക്കി എന്നാണ് കേസ്. കേസിൽ 15 പ്രതികളാണ് ഉണ്ടായിരുന്നത്. ഷാബാ ഷെരീഫിനെ ഒരു വർഷത്തോളം തടവിൽ പാർപ്പിച്ച ശേഷമായിരുന്നു കൊലപാതകം.