കോഴിക്കോട്– നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്കിയ പിഡിപിയെക്കുറിച്ച് അങ്ങിനെയൊരു പാര്‍ട്ടി തന്നെ ഇപ്പോള്‍ ഉണ്ടോ എന്ന് തനിക്ക് സംശയമാണെന്നും ജമാഅത്തെ ഇസ്ലാമിയുമായി നാളെ ബന്ധമുണ്ടാവില്ല എന്ന് പറയാനാവില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. മനോരമ ചാനലില്‍ ‘നേരെ ചൊവ്വേ’ പരിപാടിയില്‍ ജോണി ലൂക്കോസുമായി സംസാരിക്കവെയായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.
”പിഡിപി എന്ന പാര്‍ട്ടി ഇപ്പോള്‍ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ഇന്നത്തെ പിഡിപി എന്നാല്‍ ആരാണ്. എനിക്കറിയില്ല.” വിജയരാഘവന് വ്യക്തമാക്കി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫിനും പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിനും കിട്ടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ”പന്ത് റോഡ് സൈഡില്‍ തട്ടിക്കളിക്കുമല്ലോ കുട്ടികള്‍. അതും ലോക കപ്പും ഒരുപോലെയാണോ എന്നും അവിടെ കളിക്കുന്ന കുട്ടിയും മെസിയും ഒരുപോലെയാണോ..?” എന്ന തിരിച്ചുള്ള ചോദ്യമായിരുന്നു വിജയരാഘവന്റെ മറുപടി. മഅ്ദനി എന്ന മനുഷ്യന് വേട്ടയാടപ്പെടുമ്പോള്‍ അദ്ദേഹത്തോട് എടുക്കേണ്ട സമീപനമുണ്ട്. മനുഷ്യന് എന്ന നിലയില്‍ അദ്ദേഹം അനുഭവിച്ച പ്രയാസങ്ങളെയാണ് കാണേണ്ടത്. അങ്ങിനെയാണ് മഅ്ദനിയുമായി വേദി പങ്കിട്ടതും വോട്ട് സ്വീകരിച്ചതുമെന്നും പിഡിപി പിന്തുണയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയും ഒരുപോലെയാവില്ല എന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ യാതൊരു പിന്തുണയും തെരെഞ്ഞെടുപ്പുകളില്‍ തേടിയിട്ടില്ലെന്നും ഒരുമിച്ച് മത്സരിച്ചിട്ടില്ലെന്നും അവകാശപ്പെട്ട അദ്ദേഹം നാളെ ജമാഅത്തുമായി ബന്ധമുണ്ടാവില്ല എന്ന് പറയാനാവില്ലെന്നും അന്നത്തെ സാഹചര്യം നോക്കിയാണെന്നും അടിയന്തിരാവസ്ഥയില്‍ ആര്‍എസ്എസുകാരനെ അറസ്റ്റ് ചെയ്തപ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഞങ്ങളുണ്ടായിരുന്നുവെന്നും വ്യക്തമാക്കി. നാളെ നാളെയാണ് നാളെ എന്താണ് സംഭവിക്കുക എന്ന് പറയാനാവില്ല. ആ സന്ദര്‍ഭത്തിലെ രാഷ്ട്രീയ സന്ദര്‍ഭമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നോക്കുക. ജമാത്തെ ഇസ്്ലാമി വെല്‍ഫെയര്‍ പാര്‍ട്ടിയുണ്ടാക്കിയത് ആര്‍എസ്എസിനെ മാതൃകയാക്കിയാണ്. നിലമ്പൂരിലെ സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിനെ അമ്പരപ്പിച്ചു. ആ അങ്കലാപ്പില്‍ നിന്ന് അവര്‍ തങ്ങള്‍ കോണ്‍ഗ്രസ്സുകാരെ മത്സരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കുകയാണ്. ്അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയാണോ എന്ന ചോദ്യത്തിന അദ്ദേഹം മറുപടി പറഞ്ഞു. ”ഇടവേളയില്‍ പാര്‍ലമെന്റില്‍ പോലും മത്സരിച്ചിട്ടുണ്ട്. അന്‍വറിന്റെ സ്വഭാവം വെച്ച് എപ്പോഴും മത്സരിക്കുമെന്നും”- അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയപ്പാര്‍ട്ടിയെന്ന നിലയില്‍ അന്‍വറിനെ ആന്റി ലെഫ്റ്റ് മീഡിയയില്‍ ഒരു ഫിഗറാക്കി, ബലൂണാക്കി മാറ്റി ആ ബലൂണിന് ഒരു കുത്ത് കൊടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസാണ് അന്‍വറിനെ അടര്‍ത്തിയെടുത്തത്. എന്തിനാണ് എന്ന് അവരാണ് മറുപടി പറയേണ്ടത്. ഒരാളെ അടര്‍ത്തിയെടുത്തിട്ട് വഴിയിലിടാന്‍ പറ്റുമോ?. അന്‍വറിനെ തറവാട്ടിലേക്ക് ക്ഷണിച്ചു. അന്‍വര്‍ ആനവിരുദ്ധമായ, വന്യമൃഗാക്രമണത്തിനെതിരെ ഒരു സമരം നടത്തിയില്ലേ.. അതിന് സുധാകരനും സതീഷനുമെല്ലാം പങ്കെടുത്തില്ലേ. വേറെ തരത്തില്‍ പറഞ്ഞാല്‍ അന്‍വറും കോണ്‍ഗ്രസ്സിന്റെ വംശാവലിയില്‍ നിന്നാണല്ലോ. ആ വംശാവലിയില്‍ നിന്ന് വരുമ്പോള്‍ ഞങ്ങള്‍ക്കൊരു ലക്ഷ്യമുണ്ട്. അവിടെ കോണ്‍ഗ്രസ്സിനെ തോത്പിക്കുക എന്നതായിരുന്നു. അത് നടന്നല്ലോ..ആ സാഹചര്യം കൃത്യമായി ഉപയോഗിച്ചാണ് ഇടതുപക്ഷം മുന്നോട്ടുപോയത്. പിണറായി വിരുദ്ധനായാല്‍ പിന്നെ അന്‍വറുമായി അനുനയത്തിന്റെ ഒരു സ്പെയിസുമില്ല. ഇടതുപക്ഷ സഹയാത്രികനായ ഒരാള്‍ ഒരിക്കലും എടുക്കാന്‍ പറ്റാത്ത നിലപാടാണ് അന്‍വര്‍ എടുത്തതെന്നും വിജയരാഘവന് വിശദീകരിച്ചു.