- കുറ്റവാളികളുടെ പേര് പുറത്തുവിടാത്ത ഹേമാ കമ്മിറ്റി റിപോർട്ട് അപൂർണം
തൃശൂർ: കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമാ കമ്മിറ്റി റിപോർട്ട് അപൂർണമാണെന്ന് എഴുത്തുകാരിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രഫ. സാറാ ജോസഫ്. ഹേമാ കമ്മിറ്റി റിപോർട്ടിൽ സൂക്ഷ്മതയോ വ്യക്തതയോ വിശദാംശങ്ങളോ ഇല്ല. അതൊരു പുക പോലെയാണ്. ആർക്കുവേണമെങ്കിലും പറയാവുന്ന കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
കുറ്റകൃത്യം ചെയ്തവരുടെ പേരുകൾ പുറത്ത് വിടണം. എന്തൊക്കെയോ ഇടിഞ്ഞുവീഴും, ആരൊക്കെയോ തകർന്നുപോകും. അത് തങ്ങൾക്ക് നഷ്ടമുണ്ടാക്കും എന്നതാണല്ലോ പേര് പുറത്ത് വിടാതിരിക്കാനുള്ള കാരണം. സ്ത്രീകളുടെ നേർക്ക് നടക്കുന്ന എല്ലാ തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കും ഇതേ നിലപാടാണ്. നമ്മുടേത് ഒരു പുരുഷാധിപത്യസമൂഹമാണെന്ന് എത്ര പറഞ്ഞാലും മതിയാവാത്തവിധം തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിനിമാമേഖലയിലും സമാന അവസ്ഥയാണ്.
റിപോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമ മേഖലയിലെ മുഴുവൻ പുരുഷന്മാരും കുറ്റക്കാരനാണ്. സ്ത്രീകളുടെ വാതിലിൽ മുട്ടിയവർ സൂപ്പർ സ്റ്റാർ മുതൽ താഴെയുള്ള ആരുമാകും. അതിൽനിന്ന് രക്ഷപ്പെടണമെങ്കിൽ തങ്ങളതിൽ ഇല്ലെന്ന് അവർ പരസ്യമായി വെളിപ്പെടുത്തി മുന്നോട്ടുവരണം.
ക്രൈം നടന്നതുപോലെയാണ് ഹേമ കമ്മിഷന് മുമ്പിൽ സ്ത്രീകൾ കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്. ക്രൈം സംഭവിച്ചെങ്കിൽ അവിടെ പ്രതിയോ, പ്രതികളോ ഉണ്ടാവണം. അനേകം പ്രതികളുണ്ടെന്നാണ് വെളിപ്പെടുത്തലിൽനിന്ന് മനസിലാകുന്നത്. പക്ഷേ, പ്രതികൾ ആരാണെന്നത് പൊതുജനത്തിന് അറിയില്ല. അവരുടെ പേര് ഇരകൾ പറഞ്ഞിട്ടുണ്ടോ? ആ പേര് റിപോർട്ടിലുണ്ടോ എന്നതും നമുക്ക് അജ്ഞാതമാണ്.
ക്രൈം നടന്നെങ്കിൽ കോടതിയും സർക്കാരും ഇടപെട്ട് അതിൽ അടിയന്തര നടപടി സ്വീകരിക്കണം. നടിയുടെ കേസിൽ ദിലീപിനെ കുറ്റാരോപിതനാക്കി കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അതേപോലെ, ഇതിൽ ബലാത്സംഗതുല്യമായ പീഡനങ്ങൾക്കെതിരെ കൃത്യമായ നടപടിയെടുക്കുകയും വെളിച്ചത്തുകൊണ്ടുവരികയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
സിനിമാരംഗം കള്ളപ്പണവും മദ്യവും മയക്കുമരുന്നും ലൈംഗിക അരാജകത്വവുമെല്ലാം ഉള്ളതാണെന്ന് നമുക്കറിയാവുന്ന കാര്യമാണ്. പക്ഷേ, ഒരു മാഫിയയുടെ കൈയിലാണ് ആ രംഗം തിരിയുന്നത് എന്നതുകൊണ്ട് അത് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ആരാണ് അവിടത്തെ ഇടനിലക്കാർ? അവരുടെ പേരുകൾ പറയണം. എങ്കിലെ നിയമനടപടി എടുക്കാനാകൂ. അതൊന്നുമില്ലാതെ ഇപ്പോൾ പൊതുജനങ്ങൾക്ക് മുന്നിലെത്തിയിട്ടുള്ളത് അപൂർണമായ റിപോർട്ടാണ്.
നടന്നിട്ടുള്ളത് ക്രൈം ആണ്. തൊഴിലിടത്തിൽ സ്ത്രീയെ ചെന്ന് വാതിലിൽ മുട്ടിവിളിച്ച്, പേടിപ്പിച്ച് കൊണ്ടുപോയി ലൈംഗികബന്ധത്തിലേർപ്പെടുക എന്നുപറയുന്നത് റേപ്പിന് തുല്യമാണ്. അത് കുറ്റകൃത്യമാണ്. പ്രതി ശിക്ഷിക്കപ്പെടുകതന്നെ വേണം. കുറ്റകൃത്യം നടന്നിട്ട് കുറ്റംചെയ്ത ആളെ സംരക്ഷിക്കുന്നത് എന്തിനാണെന്നും സാറാ ജോസഫ് ചോദിച്ചു.