തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കണ്ടക്ടർ സുബിനെ സംശയമുണ്ടെന്ന് ഡ്രൈവർ യദു. സംഭവം നടക്കുമ്പോൾ പിന്നിലെ സീറ്റിലായിരുന്നു എന്ന കണ്ടക്ടറുടെ മൊഴി പച്ചക്കള്ളമാണ്. എന്തിന് വേണ്ടിയാണ് കണ്ടക്ടർ അത്തരമൊരു മൊഴി പോലീസിന് നൽകിയതെന്ന് അറിയില്ലെന്നും ഡ്രൈവർ പ്രതികരിച്ചു.
സംഭവം നടക്കുമ്പോൾ കണ്ടക്ടർ മുൻനിരയിലെ സീറ്റിൽ തന്നെയുണ്ടായിരുന്നു. എംഎൽഎ സച്ചിൻ ദേവ് ബസിലേക്ക് അതിക്രമിച്ച് കയറിവന്നപ്പോൾ “സഖാവെ ഇരിക്കൂ’ എന്ന് പറഞ്ഞ് സീറ്റ് നൽകിയത് കണ്ടക്ടറാണ്.
ഡിവൈഎഫ്ഐ പ്രവർത്തകനായ സുബിന് സമ്മർദ്ദങ്ങൾക്കൊണ്ടാകും ഇതെല്ലാം മാറ്റിപ്പറയുന്നതെന്നും ഒപ്പം ജോലി ചെയ്യുന്ന ആൾക്കെതിരേ സംശയമുന ഉയർത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ഡ്രൈവർ യദു പ്രതികരിച്ചു.
അതേസമയം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരേ താൻ നൽകിയ പരാതിയിൽ കേസെടുക്കാൻ പോലീസ് തയാറാകുന്നില്ലെന്ന് കാട്ടി ഡ്രൈവർ നൽകിയ പരാതി കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് യദുവിന്റെ പരാതി സ്വീകരിച്ചത്. ഹർജി മേയ് ആറിന് കോടതി പരിഗണിക്കും.
മേയറും സംഘവും ബസ് തടഞ്ഞുവെന്ന് കാട്ടി യദു നൽകിയ പരാതിയിൽ പോലീസ് ഇതുവരെ കേസെടുക്കാൻ തയാറായിട്ടില്ല. അതേസമയം മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇത് ഇരട്ട നീതിയാണെന്ന വിമർശനം ശക്തമായിരുന്നു. ഇതോടെയാണ് ഡ്രൈവർ കോടതിയെ സമീപിച്ചത്.
സീബ്രാ ലൈനിൽ കാർ കയറ്റിയിട്ട് ബസ് തടഞ്ഞ് കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാണ് യദുവിന്റെ പരാതി. എംഎല്‍എ ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.