മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിനെതിരെ കാന്തപുരം വിഭാഗം നേതാവ് വടശ്ശേരി ഹസ്സൻ മുസ്‌ലിയാറിന്റെ പേര് ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നു.
പോസ്റ്റിൽ, ഇടത് സ്ഥാനാർത്ഥി എം. സ്വരാജ് കാന്തപുരം ഉസ്താദിന്റെ അനുഗ്രഹം തേടിയില്ലെന്നും അദ്ദേഹത്തിന്റെ പരിപാടികളിൽ പങ്കെടുക്കാറില്ലെന്നും ആരോപിക്കുന്നു. നിലമ്പൂർ വോട്ടർമാർ ഇത് ഓർക്കണമെന്നും പോസ്റ്റിൽ പറയുന്നു. “കേരളത്തിൽ ഇലക്ഷനുകളിൽ കാന്തപുരം ഉസ്താദിന്റെ അനുഗ്രഹം തേടാത്ത സ്ഥാനാർത്ഥികൾ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. എന്നാൽ, നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥി ഈ പതിവ് മറന്നു. ഇത് ഓർമിപ്പിക്കേണ്ട ഉത്തരവാദിത്തം സുന്നി സമുദായത്തിനുണ്ട്,” എന്നാണ് വ്യാജ പോസ്റ്റിന്റെ ഉള്ളടക്കം.
എന്നാൽ, ഈ പോസ്റ്റ് വ്യാജമാണെന്നും വഞ്ചിതരാകരുതെന്നും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ വ്യക്തമാക്കി. “നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിക്കുകയാണ്. പീഡിത വിഭാഗങ്ങൾക്കായി ശബ്ദമുയർത്തുന്ന എം. സ്വരാജിനെതിരെ സുന്നികൾ വോട്ട് ചെയ്യാൻ തീരുമാനിച്ചുവെന്ന നുണ പ്രചരിപ്പിക്കുന്നത് തെറ്റാണ്,” അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.