ബെംഗളുരു: നരേന്ദ്ര മോദിയെപ്പോലെ നുണപറയുകയും ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയെ തന്റെ രാഷ്ട്രീയ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ‘കഴിഞ്ഞ 65 വർഷമായി ഞാൻ രാഷ്ട്രീയത്തിലുണ്ട്. എന്നാൽ ഇത്രയധികം നുണ പറയുകയും ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം എല്ലാത്തോടും നുണ പറയുന്നു. ഒരിക്കലും സ്വന്തം തെറ്റ് സമ്മതിക്കുന്നുമില്ല.’ – കർണാടകയിലെ കലബുറഗിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഖാർഗെ പറഞ്ഞു.
‘നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നിട്ട് 11 വർഷമായി. 33 തെറ്റുകൾ സംഭവിച്ചു. ഞാൻ പാർലമെന്റിലും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇത്രയധികം നുണ പറയുകയും, നിരവധി തെറ്റുകൾ വരുത്തുകയും, ജനങ്ങളെ കുടുക്കുകയും, യുവാക്കളെ വഞ്ചിക്കുകയും, ദരിദ്രരെ കബളിപ്പിച്ച് വോട്ട് നേടുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയെ ഞാൻ കണ്ടിട്ടില്ല. 65 വർഷമായി ഞാൻ രാഷ്ട്രീയത്തിലുണ്ട്. പക്ഷേ അദ്ദേഹത്തെപ്പോലെ ആരും ഉണ്ടായിരുന്നില്ല.’
‘പ്രധാനമന്ത്രി എല്ലാ കാര്യത്തിലും നുണ പറയുകയാണ്. അദ്ദേഹം പറയുന്നതൊന്നും നടപ്പാക്കുന്നില്ല. കൂടാതെ, ചോദ്യങ്ങൾക്കൊന്നും അദ്ദേഹത്തിന് ഉത്തരമില്ല. നോട്ട് അസാധുവാക്കൽ, തൊഴിൽ, കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. ഒന്നിനും മറുപടി പറഞ്ഞില്ല. താൻ നുണ പറയുകയോ തെറ്റ് ചെയ്യുകയോ ചെയ്തുവെന്ന് അദ്ദേഹം ഒരിക്കലും പൊതുജനങ്ങളോട് സമ്മതിച്ചിട്ടില്ല, അതിൽ അദ്ദേഹം ഒരിക്കലും ക്ഷമ ചോദിച്ചിട്ടില്ല. ന്നിനു പുറകെ ഒന്നായി കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇപ്പോൾ 11 വർഷമായി.’
‘ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പദ്ധതി ഉൾപ്പെടെ മുൻ (യുപിഎ) സർക്കാരിന്റെ സംഭാവനകളെക്കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ല. ഞാൻ റെയിൽവേ മന്ത്രിയായിരുന്നപ്പോഴാ്ണ് കശ്മീരിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഏറ്റവും കൂടുതൽ ഫണ്ട് നല്കിയത്. ഞങ്ങൾ എന്തൊക്കെ ചെയ്‌തോ, അതെല്ലാം മുന്നോട്ടു കൊണ്ടുപോയി ഉദ്ഘാടനം ചെയ്യുകയാണ് മോദി ചെയ്യുന്നത്.’
‘മോദി എപ്പോഴും ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കും. എന്നാൽ, സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു പ്രധാനമന്ത്രിയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിഞ്ഞു കിടക്കാൻ അനുവദിച്ചിട്ടില്ല. എന്നാൽ മോദിയുടെ കാലത്ത് ഈ പദവി ഒഴിഞ്ഞുകിടക്കുകയാണ്. ഈ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ഒരു ചെറിയ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പോലും പ്രധാന പ്രതിപക്ഷത്തിന് നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അദ്ദേഹം ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്. ഭരണഘടനയ്ക്ക് കീഴിലാണ് ഈ രാജ്യത്തെ സർക്കാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം അറിയണം.’ – ഖാർഗെ പറഞ്ഞു.
ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവമടക്കം നിരവധി കാര്യങ്ങൾ കർണാടക കോൺഗ്രസ് നേതൃത്വവുമായി ചർച്ച ചെയ്തുവെന്ന് ഖാർഗെ പറഞ്ഞു. ചർച്ചകളിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തു. ‘ആർസിബി ദുരന്തത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കുംഭമേളയിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അന്ന് ആരും രാജി ആവശ്യപ്പെട്ടില്ല. ബംഗളുരുവിലുണ്ടായ സംഭവം യാദൃശ്ചികമാണ്. ഞങ്ങൾ ഇതിനകം ക്ഷമാപണം നടത്തിക്കഴിഞ്ഞു.’ ഖാർഗെ പറഞ്ഞു.