ന്യൂയോര്‍ക്ക്– അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ സ്വന്തം പേരില്‍ മൊബൈല്‍ ഫോണും പുതിയ നെറ്റ്‌വര്‍ക്ക് കണക്ഷനും റീചാര്‍ജ് പ്ലാനും അവതരിപ്പിച്ച് കുടുംബ സ്ഥാപനമായ ദ് ട്രംപ് ഓര്‍ഗനൈസേഷന്‍ കമ്പനി. 499 ഡോളര്‍ (43000 രൂപ) വിലയുള്ള ടി1 (T1) സ്മാര്‍ട്ട് ഫോണാണ് ട്രംപ് മൊബൈല്‍ വിപണിയിലിറക്കുന്നത്. സെപ്തംബറിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നതെങ്കിലും 100 ഡോളര്‍(8600 രൂപ) നല്‍കി പ്രീ ബുക്ക് ചെയ്യാമെന്ന് ട്രംപ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ബുക്കിങിന് തിരക്കേറിയതോടെ ഏറെ സമയം വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി.
പ്രതിമാസം 47.45 ഡോളറിന്റെ റീചാര്‍ജ് പ്ലാനാണ് ട്രംപ് കമ്പനി അവതരിപ്പിച്ചത്. അണ്‍ലിമിറ്റഡ് കോളും എസ്.എം.എസും ഡേറ്റയും വാഗ്ദാനം ചെയ്യുന്നു. ഇതിനോടൊപ്പം മുഴുവന്‍ സമയ റോഡ്‌സൈഡ് അസിസ്റ്റന്റും ടെലിഹെല്‍ത്ത് സേവനവും പ്ലാന്‍ ഉറപ്പ് നല്‍കുന്നു. ഇന്ത്യ അടക്കം നൂറോളം രാജ്യങ്ങളിലേക്ക് അണ്‍ലിമിറ്റഡ് കോളും മൊബൈല്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ട്രംപ് അമേരിക്കയുടെ 47ാമത്തെ പ്രസിഡന്റായാണ് രണ്ടാംവട്ടം അധികാരത്തിലെത്തിയത്. ഇതിനെ അനുസ്മരിപ്പിക്കുന്നതാണ് ദ്47 പ്ലാന്‍. അതേ സമയം അമേരിക്കയില്‍ ടെലികോ കമ്പനികളായ വെറൈസണ്‍, ടി-മൊബൈല്‍, എ.ടി ആന്‍ഡ് ടി എന്നിവ പ്രതിമാസം 25 മുതല്‍ 30 ഡോളറിന്റെ(2500 രൂപയുടെ) പ്ലാനുകളാണ് നല്‍കി കൊണ്ടിരിക്കുന്നത്.
യു.എസ് ദേശീയപതാകയും ട്രംപിന്റ തെരഞ്ഞെടുപ്പ് മുദ്രാവാക്യവും ആലേഖനം ചെയ്ത ഫോണിന് സ്വര്‍ണ നിറമാണ് ട്രംപ് കമ്പനി നല്‍കിയിരിക്കുന്നത്. ഫോണിന് പുറമെ ട്രംപ് ബ്രാന്‍ഡില്‍ വാച്ചുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. റിയല്‍ എസ്റ്റേറ്റ്, ആഡംപര ഹോട്ടല്‍ ഗോള്‍ഫ് റിസോര്‍ട്ട് തുടങ്ങിയ ബിസിനസ് രംഗങ്ങളിലായാണ് പ്രധാനമായി ട്രംപ് ഓര്‍ഗനൈസേഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിജിറ്റല്‍ മീഡിയ ക്രിപ്‌റ്റോ കറന്‍സി എന്നിവയിലേക്കും ട്രംപ് കമ്പനി തിരിഞ്ഞിട്ടുണ്ട്.