ഇംഫാൽ: കനത്ത സുരക്ഷയ്ക്ക് നടുവിൽ മണിപ്പുരിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യമണിക്കൂറുകളിൽ 15 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഔട്ടർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിലെ 857 പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
സുരക്ഷ കണക്കിലെടുത്ത് 87 കന്പനി അർധസൈനിക വിഭാഗങ്ങളെയും 4000 ത്തിലധികം സംസ്ഥാന പോലീസ് സേനയെയും പോളിംഗ് സ്റ്റേഷനുകളിൽ വിന്യസിച്ചിട്ടുണ്ട്. 191 പോളിംഗ് സ്റ്റേഷനുകൾ വനിതാ പോളിംഗ് ഉദ്യോഗസ്ഥരാണ് നിയന്ത്രിക്കുന്നത്.
ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 19 ന് മണിപ്പുരിലെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ വ്യാപക അക്രമം നടന്നിരുന്നു. ഇതേത്തുടർന്ന് 11 പോളിംഗ് സ്റ്റേഷനുകളിൽ തിങ്കളാഴ്ച റീപോളിംഗ് നടത്തി. രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് മണിപ്പുരിൽ മൂന്ന് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 88 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ഔട്ടർ മണിപ്പൂരിൽ നിന്നുള്ള നാല് സ്ഥാനാർത്ഥികൾ ഉൾപ്പെടെ 1,200 ഓളം സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
രാവിലെ ഒമ്പതിന് 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 9.3% പോളിങ് രേഖപ്പെടുത്തി. ഛത്തീസ്ഗഡിലും മണിപ്പൂരിലും 15 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ മഹാരാഷ്ട്രയിൽ ഏഴു ശതമാനം പോളിംഗ് രേഖപ്പെടുത്തി.