കൊച്ചി: സംസ്ഥാനത്ത് മഴ കനത്തതോടെ പരക്കെ നാശനഷ്ടം. ചൊവ്വാഴ്ച രാത്രി മുതൽ നിർത്താതെ പെയ്യുന്ന മഴ വിവിധ ജില്ലകളിൽ ദുരിതം വിതയ്ക്കുകയാണ്.
കനത്ത മഴയിൽ തൃശൂർ നഗരത്തിലും സമീപപ്രദേശങ്ങളിലും അപ്രതീക്ഷിതമായി കനത്ത വെള്ളക്കെട്ടാണുണ്ടായത്. പ്രധാന റോഡുകളിലും കടകളിലും പ്രധാന മാർക്കറ്റുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ ഒലിച്ചു പോയി. ഗുരുവായൂർ ക്ഷേത്രം തെക്കേ നടപ്പുരയിൽ വെള്ളം കയറി.
ജില്ലയിൽ ഏഴു വീടുകൾ ഭാഗികമായി തകർന്നു. തൃശൂർ റെയിൽവേ സ്റ്റേഷനിലും വെള്ളക്കെട്ടനുഭവപ്പെട്ടു. പലയിടത്തും ഓടകൾ നിറഞ്ഞൊഴുകി. സ്വരാജ് റൗണ്ട്, ശക്തൻ- വടക്കേ സ്റ്റാൻഡ് പരിസരം, ശങ്കരയ്യ റോഡ് ഇറക്കം, എംജി റോഡ്, അയ്യന്തോൾ, ചക്കാമുക്ക്, പൂങ്കുന്നം, ഇക്കണ്ടവാര്യർ റോഡ് തുടങ്ങി നഗരത്തോടു ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.
നഗരത്തിലെ കാനകളിൽനിന്നു വെള്ളം സ്ലാബുകൾക്കിടയിലൂടെ പുറത്തേക്കു തള്ളിയതോടെ കടകൾക്കുള്ളിലേക്ക് വെള്ളമെത്തി. തൃശൂർ അശ്വിനി ആശുപത്രിയിലെ കാഷ്വാൽറ്റിയിലടക്കം വെള്ളം കയറി ആശുപത്രിയുടെ പ്രവർത്തനം തന്നെ തടസപ്പെട്ടിരുന്നു.
തൃശൂർ- കോഴിക്കോട് ദേശീയപാതയിൽ കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപം മണ്ണിടിച്ചിലുണ്ടായി. ഇന്ന് പുലർച്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തൃശൂർ ചേറ്റുപുഴ റോഡിൽ പുലർച്ചെ നാലിന് റോഡിനു കുറുകെ 11 കെവി ലൈനിനു മുകളിലേക്ക് വലിയ മാവ് കടപുഴകി വീണു. കിഴക്കെകോട്ടയിൽ ബിഷപ് ഹൗസിന് സമീപം മതിൽ തകർന്നു.
കൊച്ചിയിൽ കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ കടകളിൽ വെള്ളം കയറി. കളമശേരി മൂലേപ്പാടത്തും ഇടക്കൊച്ചിയിലും വീടുകളിൽ വെള്ളം കയറി. ഇൻഫോപാർക്കിലെ വെള്ളക്കെട്ടിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മുങ്ങി.
കാസർഗോഡ് കുമ്പള പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം അടർന്നുവീണു. രാത്രി 8:30 യോടെയായിരുന്നു സംഭവത്തിൽ തലനാരിഴയ്ക്കാണ് പോലീസുകാർ രക്ഷപ്പെട്ടത്.
കനത്ത മഴയെ തുടര്ന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. നാദാപുരം തൂണേരിയിൽ കനത്ത മഴയിൽ മതിൽ തകർന്നു. രാമനാട്ടുകരയിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു. പന്തീരാങ്കാവിൽ കൊടൽ നടക്കാവ് ദേശീയപാതയുടെ സർവീസ് റോഡ് തകർന്നു.
ഇടുക്കി വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ആർക്കും പരിക്കില്ല. പാലക്കാട് കല്ലടിക്കോട് ഇടിമിന്നലിൽ വീടിന്റെ മേൽക്കൂര പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിൽ നാല് ഷട്ടറുകൾ തുറന്നു. ഇതോടെ, തൊടുപുഴ, മൂവാറ്റുപുഴ ആറുകൾക്ക് തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കുള്ള സാധ്യത തുടരുകയാണ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്.