തിരുവനന്തപുരം: കനത്ത ചൂടിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുകയറുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച തീരുമാനം വ്യാഴാഴ്ച ചേരുന്ന ഉന്നതതല യോഗത്തിലുണ്ടാകും.
വൈദ്യുതി ഉപയോഗം ദിനംപ്രതി വർധിച്ചുവരുന്നതിനാൽ സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തണമെന്നാണ് കെഎസ്ഇബി സർക്കാരിന് നൽകിയിരിക്കുന്ന ശിപാർശ. നിലവിലെ സാഹചര്യവും കെഎസ്ഇബിയുടെ ആവശ്യവും ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച യോഗം നടക്കുന്നത്.
കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. അതിനിടെ പലയിടത്തും കെഎസ്ഇബി അപ്രഖ്യാപിത പവർകട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരേ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധമുണ്ടായി. ആളുകൾ കെഎസ്ഇബി ഓഫീസിൽ വന്ന് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലായിരുന്നു.
അർധരാത്രി അപ്രതീക്ഷിതമായി വൈദ്യുതി കട്ട് ചെയ്യുന്നതിൽ കടുത്ത പ്രതിഷേധമാണ് പൊതുജനത്തിനുള്ളത്. കുട്ടികളും പ്രായമായവരും ഇതുമൂലം വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്നാണ് പരാതികളിൽ ഏറെയും. വൈദ്യുതി ഉപഭോഗം റിക്കാർഡ് മറികടന്ന് കുതിക്കുന്നത് കെഎസ്ഇബിക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ജൂൺ ആദ്യം തന്നെ കാലവർഷം എത്തിയില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡ് മറികടക്കുന്നതാണ് പലയിടത്തും അപ്രതീക്ഷിത വൈദ്യുതി മുടക്കത്തിന് കാരണമെന്നും 11 കെവി ലൈനുകളിൽ ഇതുമൂലം തകരാറുകൾ സംഭവിക്കുന്നുണ്ടെന്നും കെഎസ്ഇബി അധികൃതർ പറയുന്നു.